ആത്മീയ ഉൾവിളി ജാതിമത ഭേദമെന്ന്യേ ഓരോ വ്യക്തിയിലും അന്തർലീനമാണ്. ഭൗതിക ലോകത്തിനും അപ്പുറമുള്ള ഒരു തലം അനുഭവിക്കാനും തന്‍റെ ആത്മീയമായ സത്തയെ അറിഞ്ഞു അതിലേക്ക് തിരിച്ചുപോകാനുമുള്ള ഒരു വാസനയാണത്. ചിലർക്ക് ആ വാസന കൂടിയ അളവിൽ ഉണ്ടായിരിക്കും, മറ്റു ചിലർക്ക് തീരെ ചെറിയ തോതിൽ മാത്രമായിരിക്കും. ചില വ്യക്തികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിലേക്ക് ഈ ഉൾപ്രേരണയെ വികസിപ്പിക്കാനും പരിവർത്തനം ചെയ്യാനും അവസരം ലഭിക്കുന്നു . എന്തായാലും ഈ പ്രവണത എല്ലാ മനുഷ്യരിലും പൊതുവായി ഉണ്ട്. പ്രകൃതിദത്തമായ ഈ പുരാതന മനുഷ്യവാസനയോടുള്ള സ്വാഭാവിക പ്രതികരണമാണ് സൂഫിസം (തസ്വവ്വുഫ്) .
കൃത്യമായി എന്താണ് സൂഫിസം? ഏതെങ്കിലും ഒരു മതത്തിന്‍റെ അനുയായികളെ മാത്രമല്ല, സൂഫിസത്തിന്‍റെ സന്ദേശം എല്ലാ ആളുകളെയും അഭിസംബോധന ചെയ്യുന്നുണ്ട്. ഓരോ മതവിശ്വാസത്തിനും അതിന്‍റേതായ സൂഫിസമുണ്ട്. വ്യത്യസ്ത പേരുകൾ സ്വീകരിക്കുകയും വ്യത്യസ്ത ആരാധനാനാരീതികൾ അവലംബിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ തന്നെയും ലോകത്തെ എല്ലാ സമൂഹങ്ങളിലും സൂഫികൾ ഉണ്ടായിരുന്നു
മനുഷ്യൻ കേവലമായ ഒരു ഭൗതികശരീരം മാത്രമല്ല. പൊതുവെ “ഞാൻ” അല്ലെങ്കിൽ “നഫ്‌സ്” എന്ന് വിശേഷിപ്പിക്കപ്പെടുന്നൊരു വശം കൂടി ഉണ്ട്. ആത്മീയതയുടെ അനുഭവം ആ “ഞാൻ” എന്ന ഭാവത്തെ സജീവമാക്കുന്നു. വൈദ്യുത പ്രവാഹം പോലെ അത് ഒരു വ്യക്തിയിലൂടെ കടന്നുപോകുമ്പോൾ അതുവരെ ഉണരാത്ത അനന്തമായ കഴിവുകൾ സ്വയം വെളിപ്പെടുന്നു. ആത്മബോധം സജീവമാകുന്നതോടെ ഉയർന്ന അവബോധവും ഉൾക്കാഴ്ചയും അവനു കൈവരുന്നു. അതോടെ സ്വത്വബോധം പരമോന്നതമായ മറ്റൊരു സ്വത്വബോധത്തിന്‍റെ പ്രതിഫലനം ആണെന്ന് തിരിച്ചറിയാൻ തുടങ്ങുന്നു. നാനാജാത സൃഷ്ടികളിൽ മാത്രമല്ല എല്ലാ സൃഷ്ടികളിൽ കൂടിയും ഈശ്വരൻ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അവർ ബോധവാന്മാരാകുന്നു.
പലരും ജീവിതത്തിൽ ചിലപ്പോഴൊക്കെ ഈ അവബോധം കൈവരിക്കുന്നുണ്ട്. ഏതെങ്കിലും ഒരു സംഭവം അല്ലെങ്കിൽ ഒരു പ്രത്യേകമായ തിരിച്ചറിവ് തങ്ങളേക്കാൾ വലിയ ഒരു യാഥാർത്ഥ്യത്തിലേക്ക് അവരുടെ കണ്ണ് തുറപ്പിക്കുന്നു. മിക്കവർക്കും ഈ ഉണർവ് തന്നെ മതിയാകും. എന്നാൽ മറ്റു ചിലർ അതിലും ഉയർന്ന എന്തോ ഒന്ന് അഥവാ ഈശ്വരനുമായി ബന്ധപ്പെടാൻ, ദിവ്യ ദർശനത്തിനായി, സത്യജ്ഞാനം അനുഭവിക്കാൻ ഒക്കെ ആഗ്രഹിക്കും. സമ്പൂർണമായ നിത്യതയിൽ സ്വയം ഇല്ലാതാകുവാൻ അവർ കൊതിക്കുന്നു. ഉറവയിൽ നിന്ന് കുതിച്ചു ചാടുന്ന വെള്ളം പോലെ തങ്ങളുടെ വിശ്വാസം ഉൽഭൂതമാകണമെന്നു അവർ ആഗ്രഹിക്കുന്നു. ഈശ്വരൻ നിങ്ങളുടെ കഴുത്തിലെ ഞരമ്പ് പോലെ അത്രമേൽ അടുത്തുണ്ടെന്ന് വ്യക്തിപരമായ രീതിയിൽ തന്നെ തിരിച്ചറിയാൻ അവർ ആഗ്രഹിക്കുന്നു.
ഈ ആഗ്രഹം എങ്ങനെ നിറവേറ്റാനാകും? ദൈവം ഉദാത്തമായ ഒരു ശക്തിയാണ്; എന്നാൽ മനുഷ്യർ സ്ഥൂലശരീരികളാണ്. അവരുടെ ഇന്ദ്രിയങ്ങൾക്ക് ഭൗതിക കാര്യങ്ങൾ കേൾക്കാനും സ്പർശിക്കാനും കാണാനും രുചിക്കാനും മണക്കാനും കഴിയും, എന്നാൽ പരമാത്മാവ് ഈ മാർഗ്ഗങ്ങളിലൂടെ കയ്യെത്തിപ്പിടിക്കാൻ കഴിയുന്ന ഒന്നല്ല. ഒരു കണികയ്ക്ക് സൂര്യനെ തൊടാൻ കഴിയുമോ? ഒരു അംശത്തിന് മുഴുമയാകാൻ സാധിക്കുമോ? ആദിമകാലം മുതൽ മനുഷ്യർ ഈ പ്രഹേളികയ്ക്ക് ഉത്തരം നേടാൻ ശ്രമിച്ചിട്ടുണ്ട്.
സൂഫിസത്തിന്‍റെ അധ്യാപനം
സൂഫി സിദ്ധാന്തം അനുസരിച്ച് ദൈവിക സാന്നിദ്ധ്യം അനുഭവിക്കുന്നതിനുള്ള പാത ഉള്ളിൽ നിന്ന് ആരംഭിക്കുന്നു. സ്വയം തിരിച്ചറിയുന്നവൻ ദൈവത്തെയും സാക്ഷാത്കരിക്കുന്നു എന്നർത്ഥം. ദൈവം നമുക്കരികിൽ സന്നിഹിതനാണ്. എന്നാൽ അജ്ഞതയുടെ തിരശ്ശീലകൾ നമ്മുടെ കണ്ണുകളെ മൂടുകയും ഹൃദയം തുരുമ്പ് പിടിച്ചതു പോലെ അടയുകയും ചെയ്തതിനാൽ വ്യക്തികൾക്ക് സർവ്വശക്തനെ കാണാൻ കഴിയുന്നില്ല. സാധാരണ മനുഷ്യൻ അഹംഭാവിയാണ്. തന്‍റെ ഹൃദയം പരിശുദ്ധമാക്കുകയും നഫ്സിനെ ശുദ്ധീകരിക്കുകയുംചെയ്യുമ്പോൾ മാത്രമേ മൂടിയ തിരശ്ശീലകൾ ഉയരുകയുള്ളൂ. അപ്പോൾ തുരുമ്പുകൾ നീങ്ങുകയും അവന്റെ കണ്ണുകൾക്ക് ദൈവത്തെ കാണുവാനുള്ള കഴിവ് ലഭിക്കുകയും ചെയ്യുന്നു.
ഏറെക്കാലത്തെ പ്രയത്നത്തിലൂടെ സൂഫി ആചാര്യന്മാർ ഹൃദയത്തെ പരിശുദ്ധമാക്കുന്നതിനുള്ള ശാസ്ത്രീയ മാർഗം വികസിപ്പിച്ചെടുത്തു. മനസ്സിന് പുറമെ മനുഷ്യർക്ക് മറ്റ് ബോധതലങ്ങളും ഉണ്ടെന്ന് അവർ കണ്ടെത്തി. അറിവ് നേടുന്നതിനുള്ള ആന്തരിക വിഭാഗങ്ങളായി ഇവ പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനം ഹൃദയമാണ്. ശ്രദ്ധാപൂർവ്വമായ പരിശീലനത്തിലൂടെ ഹൃദയത്തെ സജീവമാക്കുന്ന, ആത്മസാക്ഷാൽക്കാരവും അഗാധമായ ഉൾക്കാഴ്ചയും വളർത്തിയെടുക്കുന്ന മാർഗങ്ങളും സൂഫി ആചാര്യന്മാർ വികസിപ്പിച്ചു.
പരിശുദ്ധമായ ഹൃദയം സത്യത്തിന്‍റെ വെളിച്ചം സ്വീകരിക്കുകയും സ്വന്തം അവബോധത്തെ ആത്മാവിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു കണ്ണാടിയായി മാറുന്നു. ഈ പ്രകാശത്താൽ ഭൗതിക പ്രതിഭാസങ്ങൾക്കെല്ലാം അപ്പുറത്ത് അതിലും മഹത്തായൊരു അസ്തിത്വമുണ്ട് എന്ന അറിവും ,കൂടാതെ തന്‍റെ ആത്മാവ് അടക്കം പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ഈ സത്തയിൽ കുടിയിരിക്കുന്നതോടൊപ്പം അതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്ന ബോധമുണ്ടാവുന്നു.
ദൈവികശക്തി കണ്ടെത്തുന്നത് ആത്യന്തികമായി ഉള്ള അചഞ്ചലമായ വിശ്വാസത്തിലും ഉറപ്പിലും കലാശിക്കുന്നു. ഒരു മഴത്തുള്ളി സ്വയം സമുദ്രത്തിൽ ലയിച്ചു ഇല്ലാതാകുന്നത് പോലെ സർവ്വശക്തനായ ദൈവത്തിന് അയാൾ തന്നെ പൂർണ്ണമായി സമർപ്പിക്കുന്നു. ദൈവഹിതത്തിന് അനുസൃതമായി മാത്രം സ്വന്തം കാര്യങ്ങൾ പോലും ഇച്ഛിക്കുന്നു; സകലകർമങ്ങളും ദൈവത്തിനു വേണ്ടി മാത്രമായി മാറുന്നു.
നിസ്വാർത്ഥമായ അനുസരണത്തിലൂടെ ഓരോ സന്ദര്ഭത്തിലും സത്യാന്വേഷി ദൈവികസാന്നിദ്ധ്യം തിരിച്ചറിയുന്നു. പരമാത്മബോധം ഓരോ നിമിഷവും അവനിൽ നിറഞ്ഞുകവിയുന്നു. അങ്ങനെ സാധകൻ സർവ്വശക്തന്‍റെ ആത്മാർത്ഥ സേവകനായിത്തീരുന്നു. വാസ്തവത്തിൽ, സൂഫിസം ആന്തരികവും ബാഹ്യവുമായ ആത്മസമർപ്പണമല്ലാതെ മറ്റൊന്നുമല്ല.
സൂഫിസം വ്യക്തിയുടെ സ്വഭാവശുദ്ധീകരണത്തിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിസ്വനാകുവാൻ പരിശ്രമിക്കുമ്പോൾ, സാലിക് (ആത്മാന്വേഷി) സമൂഹത്തിന്‍റേയും രാഷ്ട്രത്തിന്‍റേയും എന്നല്ല ലോക മാനവികതയുടെ തന്നെ സാമൂഹികവും സാംസ്കാരികവുമായ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പോലും തന്‍റെ ഉൾക്കാഴ്ചകൾ വിനിയോഗിക്കുന്നു. സേവനത്തോടുള്ള ഈ പ്രതിബദ്ധത സൂഫിസത്തെ കേവലം വ്യക്തിപരമെന്നതിന് ഉപരി സാർവ്വലൗകികമായ എല്ലാ തലങ്ങളിലും ചലനാത്മകവും പരിവർത്തനാത്മകവുമായ ഒരു ശക്തിയാക്കി മാറ്റുന്നു.
ചരിത്രപരമായി, മതത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ മുഴുകിയ ആളുകൾ സൂഫിസത്തെ ഒരു ഭാവനാവിലാസം എന്ന നിലയിൽ തള്ളിക്കളഞ്ഞിട്ടുണ്ട്. യഥാർത്ഥമായ ഉൾക്കാഴ്‌ചയെന്നതിനേക്കാൾ സൂഫിവര്യന്മാരുടെ ഭാവനകളാണ് സൂഫിസത്തിനു ഊർജം പകരുന്നതെന്ന് അവർ മുദ്രകുത്തി. എന്നാൽ ആധുനിക സയൻസ്, ക്വാണ്ടം ഫിസിക്സ് എന്നീ മേഖലകളിലെ ഗവേഷകർ നൂറ്റാണ്ടുകൾക്ക് മുൻപുള്ള സൂഫിസത്തിന്‍റെ നിഗമനങ്ങൾക്ക് സമാന്തരമായി എത്തിച്ചേരുന്നത് കാണാം. ഉദാഹരണത്തിന് സകല പ്രതിഭാസങ്ങളുടെയും അടിസ്ഥാനപരമായ പരസ്പരബന്ധം പല ശാസ്ത്രജ്ഞന്മാരും കണക്കിലെടുക്കുന്നതായി കാണാം.
ദൈവത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും ദൈവികതയുടെ ഐക്യത്തെക്കുറിച്ചു നൂറ്റാണ്ടുകൾ മൂന്നേ സൂഫിവര്യന്മാർ പുലർത്തിയ അവബോധത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് ഇന്നത്തെ ശാസ്ത്രജ്ഞന്മാരുടെ ഉൾക്കാഴ്ച എന്ന് വ്യക്തം. ഈ പൊതുവായ ധാരണയിൽ നിന്നുകൊണ്ട് സൂഫിസത്തിന്‍റെ അധ്യാപകരും വിദ്യാർത്ഥികളും ശാസ്ത്രജ്ഞരുമായി സംവദിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, ഈ അറിവിന്‍റെ വിടവുകൾ നികത്താനും അതുവഴി ജീവിതത്തെക്കുറിച്ചുള്ള ആത്മീയ വീക്ഷണത്തിന്‍റെ പ്രയോജനങ്ങൾ തിരിച്ചറിയാൻ കൂടുതൽ വ്യക്തികളെ സഹായിക്കാനും വേണ്ടി അവർ പ്രവർത്തിക്കുന്നു.
മറ്റ് പല വിഷയങ്ങളെയും പോലെ സൂഫിസവും ശരിയായ പരിശീലനമില്ലാത്ത ആളുകളുടെ സ്വാധീനത്തിൽ പെട്ടിട്ടുണ്ട്. സൂഫിസത്തിന്‍റെ അധഃപതിച്ച രൂപങ്ങൾ പലപ്പോഴും ഉയർന്നുവന്നു. അതിനാൽ സൂഫിസം എന്താണെന്ന് വിശദീകരിക്കുമ്പോൾ, അതല്ലാത്തതിനെയും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ധിഷണയുടെ വികാസമോ ശക്തിയോ സംബന്ധിച്ച വിഷയം അല്ല സൂഫിസം എന്ന് പ്രാഥമികമായി പറയാം. ഇത് വ്യത്യസ്ത സാംസ്കാരിക വിദ്യകളുടെ ഒരു സങ്കലനത്തെയോ അമിതമായ അഹംബോധത്തെയോ ആശ്രയിക്കുന്നുമില്ല . അതോടൊപ്പം വ്യക്തിഗതമായ പ്രാപ്തികൾ, രോഗശാന്തി നേടിത്തരുന്ന കഴിവുകൾ, മനശക്തി പോലുള്ള മറ്റെന്തെങ്കിലും വിഷയങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ഇതൊന്നുമല്ല സൂഫിസം.
അദ്ധ്യാപകർക്കോ സംഘടന തലവൻമാർക്കോ നല്ലൊരു ഭൗതികജീവിതം നൽകാൻ വേണ്ടിയല്ല സൂഫിസം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അത് വിദ്യാർത്ഥികളെ ആത്മീയവിഷയങ്ങളുടെ ദുരൂഹതയിൽ നിർത്തുന്നുമില്ല. സമന്വയിപ്പിച്ചു കാണിക്കാൻ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒന്നിപ്പിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു സിദ്ധാന്തമായി സൂഫിസത്തെ സ്വീകരിച്ചേക്കാം. ഇതും സൂഫിസത്തിന്‍റെ തത്വത്തെ തെറ്റായി ചിത്രീകരിക്കുന്നു. ആത്മീയമായ കഴിവുകളുടെ വികാസം കൊണ്ട് മനുഷ്യർക്കിടയിലെ അസഹിഷ്ണുത, മതഭ്രാന്ത് മുൻവിധി, സംഘർഷം എന്നിവ കുറയ്ക്കാൻ കഴിയുമെന്നത് തീർച്ച. എന്നാൽ ഇവയെല്ലാംതന്നെ സൂഫി പാതയുടെ ദ്വിതീയമായ ഫലങ്ങൾ മാത്രമാണ്.
സർവ്വശക്തന്‍റെ കൃപയാൽ തത്ഭവമായ പലതരം ധാരകൾ ഉള്ളപ്പോഴും സൂഫിസത്തിന്‍റെ യഥാർത്ഥ സത്ത ഇന്നും നിലനിൽക്കുന്നുണ്ട്. ഉത്തരാധുനിക കാലഘട്ടത്തിലും ഇത് പ്രസക്തമായി തന്നെ തുടരുന്നു. മറ്റുള്ളവരുമായുള്ള നമ്മുടെ വിനിമയങ്ങൾക്ക് അടിസ്ഥാനമായി ഉപയോഗിക്കാവുന്ന തത്ത്വങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഭൗതികജീവിതവും ആന്തരികമായ ആത്മീയ ആചാരങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെ സൂഫിസം പ്രോത്സാഹിപ്പിക്കുന്നു. എന്ന് മാത്രമല്ല, ആധുനിക ജീവിതത്തിന്‍റെ സങ്കീർണ്ണതകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഇത് വളരെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു സന്തുലിതാവസ്ഥയുമാണ്.
കായിക- മാനസിക ശേഷികൾ, പ്രൊഫഷണൽ യോഗ്യതകൾ, സ്വഭാവം എന്നിവയിൽ കേന്ദ്രീകരിക്കുന്നവയാണ് മറ്റു തരത്തിലുള്ള വിദ്യാഭ്യാസരീതികൾ. എന്നാൽ സൂഫിസം ഹൃദയത്തെയാണ് പഠിപ്പിക്കുന്നത്. ബോധത്തിന്‍റെ ആഴങ്ങളിലേക്ക് കടക്കാനുള്ള ഹൃദയത്തിന്‍റെ അനന്തമായ കഴിവ് വികസിപ്പിക്കുന്നതിലൂടെ ആത്മാന്വേഷികൾക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച്ച ലഭിക്കുന്നു. ഈ ഉൾക്കാഴ്ച അവരുടെ ജീവിതത്തെ നയിക്കുകയും സ്വത്വത്തെയും ദൈവത്തെയും മനസ്സിലാക്കുന്നതിനുള്ള വാഹനമായി വർത്തിക്കുകയും ചെയ്യുന്നു ഉണർന്ന ഹൃദയത്തിന് മാത്രമേ ദൈവബോധം കൈവരിക്കാൻ സാധിക്കൂ; കേവലമായ മനസ്സിന് അത് സാധ്യമല്ല. സൂഫിസത്തിന്‍റെ പാത പിന്തുടരുന്നവർ സ്വന്തം ഹൃദയത്തെ ഉണർത്തുന്നതിന്‍റെ രഹസ്യങ്ങൾ കണ്ടെത്തുന്നു.
“നിന്‍റെ രക്ഷിതാവിന്‍റെ പാത്രങ്ങൾ അവന്‍റെ ഏറ്റവും നീതിമാന്മാരായ അടിമകളുടെ ഹൃദയങ്ങളാണ്, അവനു പ്രിയപ്പെട്ടവ ഏറ്റവും മൃദുവും ആർദ്രതയുമുള്ള ഹൃദയമാണ്” (അൽ-തബറാനി) എന്ന പ്രവാചകൻ മുഹമ്മദ് (സ)ക്ക് വെളിപ്പെട്ട ജ്ഞാനം ആത്മന്വേഷികൾ തിരിച്ചറിയുകയും ആ ജ്ഞാനത്തിൽ അവർ ജീവിക്കുകയും ചെയ്യുന്നു.